
താനൂർ ബോട്ട് അപകടത്തിൽപെട്ടത് കൂടുതലും കുട്ടികൾ
ഇന്നലെ ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായവരിൽ കൂടുതലും കുട്ടികൾ. അവസാനമായി ലഭിച്ച വിവരമനുസരിച്ച് മരിച്ച 22 പേരിൽ തിരിച്ചറിയാൻ സാധിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. മരണപ്പെട്ടവരിൽ വിവരങ്ങൾ ലഭിച്ചവരുടെ പട്ടികയിൽ ഏഴ് പേരാണ് കുട്ടികൾ. ബാക്കിയുള്ളവരുടെ വയസ്സ് വിവരങ്ങൾ ലഭ്യമല്ല. രക്ഷപ്പെടുത്തിയ നാലു കുട്ടികളുടെ നില ഗുരുതരമാണ്. കുട്ടികൾ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽപേർക്കായി തിരച്ചിൽ തുടരുകയാണ്.
താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും ആരുഹ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തി. പത്ത് മണിയോടെ നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ 8 പേരുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും. താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയായ 10 മൃതദേഹത്തിൽ രണ്ട് മൃതദേഹം പെരിന്തൽമണ്ണയിലേക്ക് കൊണ്ട് പോയി. അഫ്ലഹ് ( 7), അൻഷിദ് (10) പോസ്റ്റ് മോർട്ടം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടത്തും.
ഇതിനിടെ താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നു. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചന. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.
ബോട്ടുടമ താനൂർ സ്വദേശി നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. നാസർ ഒളിവിലാണ്. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റനസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിദോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കും.