
ഡൽഹി മദ്യകുംഭകോണം: കെ.സി.ആറിന്റെ മകളുടെ ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ
ഡല്‍ഹി മദ്യ കുംഭകോണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുമായി അടുത്ത ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ല ആണ് അറസ്റ്റിലായത്. ഇയാൾക്ക് കേസിൽ നിർണായക പങ്കുണ്ടെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്.
കവിതയ്ക്ക് ബിനാമി നിക്ഷേപമുള്ള കമ്പനി, മദ്യവ്യാപാരത്തിന് സഹായം കിട്ടുന്നതിനായി എ.എ.പിക്ക് 100 കോടി കൈക്കൂലി നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കെ. കവിത, രാഗവ് മകുന്ത, എം.എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ്, എ.എ.പിയുടെ വിജയ് നായര്‍ക്കാണ് 100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കവിതയുടെ നീക്കങ്ങളെല്ലാം കേസില്‍ പ്രതിയായ അരുണ്‍ രാമചന്ദ്രനെ മുന്‍നിര്‍ത്തിയായിരുന്നു. ഇവരുടെ ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ 65 ശതമാനം ഓഹരി പങ്കാളിത്തം കവിതയ്ക്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 100 കോടി കോഴ നല്‍കിയ സൗത്ത് ഗ്രൂപ്പിന് മദ്യവിതരണത്തിനുള്ള മൊത്തവ്യാപാര അനുമതിയും ഒട്ടേറെ റീട്ടെയില്‍ സോണുകളും അനുവദിച്ചുകിട്ടിയെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. രൂപീകരണ ഘട്ടത്തിലും നടപ്പിലാക്കലിലും ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ബുച്ചി ബാബുവിന് ബന്ധമുണ്ടെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്.