
ച്ച പരിഷ്‌ക്കാരി അമേരിക്കയില്‍; കോട്ടിട്ട പിണറായി വിജയന്‍
പിണറായി വിജയന്‍ കോട്ടിട്ടാല്‍ മോദിയാകുമോ. സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച ഇതാണ്. മുണ്ടുടുത്ത മോദിയായി
കേരളത്തില്‍ വിലസുന്ന പിണറായി വിജയന്‍ വിമാനം കയറി വിദേശത്തിറങ്ങി പ്രച്ഛന്ന വേഷം കെട്ടിയാലും നരേന്ദ്ര മോദിയാകില്ല. ഇനിയിപ്പോള്‍ ഷര്‍വാണിയും കുര്‍ത്തയുമിട്ടു നോക്കിയാലും മോദിയെ വെല്ലാന്‍ പിണറായിക്കാവില്ല. ചെയ്യാന്‍ കഴിയുന്നത്, പരമ്പരാഗത വേഷമായ മുണ്ടുമാറ്റി കോട്ടുംസ്യൂട്ടുമിട്ട് ബക്കറ്റില്ലാതെ പിരിവിനിറങ്ങാം. പിണറായിക്ക് അമേരിക്കയോട് അടുത്തകാലത്തായി തോന്നിയ പ്രണയം, ലോക കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഒരു കമ്യൂണിസ്റ്റ് നേതാവിനും തോന്നിയിട്ടില്ല എന്നത് അതിശയപ്പെടുത്തുന്നതാണ്. ഒരു കമ്യൂണിസ്റ്റ് നേതാക്കളും അമേരിക്കയുമായി ഇത്രയധികം ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നതാണ് ചരിത്രം. അപ്പോള്‍ എന്തിനാണ് പിണറായി വിജയന്‍ അമേരിക്കയെ ഇങ്ങനെ പ്രേമിച്ച് കൊല്ലുന്നത് എന്നതും ചിന്തിക്കേണ്ടതുണ്ട്.

വേഷംകൊണ്ട് വിദേശിയാകാന്‍ നടത്തിയ പിണറായി വിജയന്റെ ശ്രമത്തിന് ബദല്‍ തീര്‍ത്തത് കൂടെപ്പോയ കെ.എന്‍. ബാലഗോപാലും, എ.എന്‍ ഷംസീറും, പിണറായി വിജയന്റെ ഭാര്യ കമലാ വിജയനുമാണ്. മൂന്നു പേരും കേരള വേഷത്തിലാണ് അമേരിക്കയില്‍ കാലെടുത്തു കുത്തിയത്. സാരിമാറി ചുരിദാറിലായിരുന്നു കമല വിജയന്‍. ഷര്‍ട്ടും പാന്‍സുമിട്ട് ഷംസീറും, ബാലഗോപാലും. പിണറായി വിജയനാകട്ടെ, പാന്‍സും ഷര്‍ട്ടും ഷര്‍ട്ടിനു മുകളില്‍ ഓവര്‍ കോട്ടുമിട്ട് പച്ച പരിഷ്‌ക്കാരിയായി. എങ്ങനെയൊക്കെ വേഷം ധരിച്ചാലും പിണറായി വിജയന്‍ മുണ്ടയില്‍ കോരന്റെ മകന്‍ തന്നെയാണെന്ന് കേരളത്തില്‍ മൈക്കുകെട്ടി വിളിച്ചു പറയുകയാണ് പ്രതിപക്ഷം. മോദിക്കു പഠിക്കുന്ന പിണറായിക്ക് ടൈംസ്‌ക്വയറില്‍ ജനലക്ഷങ്ങളെ ഇളക്കിമറിക്കാന്‍ കഴിയുന്ന പ്രസംഗം നടത്താന്‍ പറ്റുമോ. ഇല്ലല്ലോ. ആന പിണ്ഡം ഇടുന്നതു പോലെ ആട് ചെയ്യാന്‍ നോക്കിയാല്‍ എന്താ സംഭവിന്നത് എന്നറിയില്ലേ.

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ പോയപ്പോള്‍ സ്വീകരിക്കാനെത്തിയത് അമേരിക്കന്‍ പ്രസിഡന്റാണ്. വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് എല്ലാ ആദരവോടും കൂടിയാണ് ആതിഥേയത്വം നല്‍കിയത്. ടൈം സ്‌ക്വയറില്‍ അമേരിക്കന്‍ ഇന്ത്യാക്കാരെയാകെ നരേന്ദ്രമോദി അഭിസംബോധന ചെയ്തപ്പോള്‍ അമേരിക്കക്കാരും പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളും പ്രസിഡന്റ് അടക്കം ആ വേദിയില്‍ എത്തുകയും ചെയ്തു. കൂടാതെ, അമേരിക്കന്‍ പ്രസിഡന്റ്, അമേരിക്കയിലെ ഇന്ത്യാക്കാരോട് അമേരിക്കയുടെ ഉന്നമനത്തിന് കൂടെയുണ്ടാകണമെന്ന് ആഹ്വാനവും ചെയ്തു.

ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും, അമേരിക്ക ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സ്വീകരിച്ച നിലപാടും. എന്നാല്‍, നരേന്ദ്ര മോദിയില്‍ നിന്നും കടംകൊണ്ട വേഷമായ കോട്ടും സ്യൂട്ടും മാത്രമാണ്. മറ്റൊന്നും അനുകരിക്കാന്‍ കഴിയാത്ത വെറും എടുക്കാച്ചരക്കാണെന്ന് തെളിയിച്ചിരിക്കുകയാണ് പിണറായി വിജയന്‍. കേരളം വിട്ടാല്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ ഒരാള്‍ക്കും വേണ്ടാത്ത നാണയമാണ്. അങ്ങനെയുള്ളൊരാള്‍ അമേരിക്കയില്‍ എത്തിയെന്ന് സി.പി.എം എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി പറയുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ അറിയുന്നത്. പിണറായി വിജയനോ, ലോക കേരള സഭയുടെ മേഖലാ സമ്മേളനമോ അല്ല, കാട്ടു തീയും, കണ്ണു കാണാനാകാത്ത പുകയും നിറയുന്ന അമേരിക്കന്‍ സിറ്റികളുടെ പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ് ലോകം ചര്‍ച്ച ചെയ്യുന്നതെന്ന് മറന്നുപോകരുത്.

മലയാളമല്ലാതെ, മറ്റൊരു ഭാഷയും സംസാരിക്കനിറായാത്ത പിണറായി വിജയന്‍ അക്കാര്യത്തിലും പൂര്‍ണ്ണ പരാജയമാണ്. അതുകൊണ്ട് നരേന്ദ്രമോദിയുടെ കോപ്പിയാകാന്‍ ശ്രമിച്ച് അമേരിക്കന്‍ മലയാളികളെ പറ്റിക്കാന്‍ ശ്രമിക്കരുതെന്നു മാത്രമേ പറയാനുള്ളൂ. എന്നാല്‍, അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മലയാളത്തില്‍ സംസാരിച്ച് വലിയ ആളാവാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തുമെന്നുറപ്പാണ്. കാരണം, അമേരിക്കന്‍ മലയാളികളെ നല്ലതുപോലെ പിഴിഞ്ഞെടുക്കുകയാണ് പിണറായിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

എന്നാല്‍, അമേരിക്കന്‍ മലയാളികള്‍ നടത്തുന്ന ചെറിയ വിരുന്നു സത്ക്കാരം, എന്നതിനപ്പുറം അമേരിക്കയില്‍ പിണറായി വിജയനോ, മലയാളികള്‍ നടത്തുന്ന മേഖലാ സമ്മേളനമോ ഒരു ചലനവും സൃഷ്ടിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടു കൂടായാണ് ലോക കേരള സഭയുടെ നേതൃത്വ നിരയിലുള്ള എം.എ. യൂസഫലി അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാതിരുന്നത്.

ലോക കമ്യൂണിസം തന്നെ ഊര്‍ദ്വശ്വാസം വലിക്കുന്ന ഘട്ടത്തില്‍ കേരളത്തില്‍ മാത്രം പേരിന് കമ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടെന്ന് പറഞ്ഞു വീമ്പു പറഞ്ഞു നടക്കുന്ന അറബിക്കഥ എന്ന സിനിമയിലെ ക്യൂബാ മുകുന്ദന്‍മാര്‍ മാത്രമാണ് ഇന്നും കമ്യൂണിസ്റ്റ് ആശയം ലോകത്ത് നടപ്പാകുമെന്ന് ചിന്തിക്കുന്നത്. വര്‍ഗ്ഗ സമരങ്ങളെയും, തൊഴിലാളി പ്രസ്ഥാന തത്വങ്ങളെയും കുത്തക ബുര്‍ഷ്വാസികളുടെ ലയങ്ങളില്‍ കെട്ടിയിട്ട നവ നേതാക്കള്‍ ബെല്ലിഡാന്‍സും ഡെസര്‍ട്ട് ഹട്ടുകളില്‍ സുഖവാസവും നടത്തി ഉല്ലസിക്കുന്നുണ്ടെന്ന് മറക്കരുത്.