
ഗവേഷണം പ്രോത്സാഹിപ്പിക്കുക സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോർജ്
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുൾപ്പെടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാർഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ ഡോക്ടർമാർ ആഗോള തലത്തിൽ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രാഗത്ഭ്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. അക്കാഡമിക് ബ്രില്യൻസുള്ള ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. അവരുടെ കഴിവുകൾ ആരോഗ്യ രംഗത്ത് ഗുണപരമായ രീതിയിൽ പരിവർത്തനപ്പെടുത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സർവകകലാശാല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ ക്ലിനിക്കൽ എപ്പിഡമോളജിസ്റ്റ്സ് മീറ്റും വർക്ക്ഷോപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏത് ശാസ്ത്ര ശാഖയെ സംബന്ധിച്ചും ഗവേഷണം അനിവാര്യമാണ്. വൈദ്യ ശാസ്ത്രത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാന കാര്യമാണ് ഗവേഷണം. പതിറ്റാണ്ടുകളോളമായി ദീർഘവീഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് പൊതുജനാരോഗ്യ രംഗത്ത് വലിയ മികവ് നേടാനായത്. നമ്മൾ രൂപീകരിച്ച സിസ്റ്റത്തിലൂടെയാണ് കോവിഡിനേയും നിപയും പോലെയുള്ള വെല്ലുവിളികൾ നേരിട്ടത്. അക്കാഡമിക് പ്രതിഭയോടൊപ്പം ആരോഗ്യ മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും രാജ്യത്തിനും സംസ്ഥാനത്തിനും സംഭാവനകൾ നൽകുന്നതിനും കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.