
ഗവേഷക വിദ്യാര്‍ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ അധ്യാപകനെതിരേ കേസെടുത്തു
ഗവേഷക വിദ്യാര്‍ഥികൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ കേസെടുത്തു. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികളായിരുന്നു പരാതി നൽകിയിരുന്നത്.
കാലിക്കറ്റ് സര്‍വകലാശാല കാമ്പസിനടുത്ത് താമസിക്കുന്ന മുന്‍ അധ്യാപകന് ഇയാളുടെ വീട്ടില്‍വെച്ച് മേയ് 11, 19 തീയതികളിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനികൾ പരാതിയിൽ പറയുന്നത്. ആറുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അധ്യാപകന് സര്‍വകലാശാല കാമ്പസിനടുത്തുള്ള വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നിലവിൽ സര്‍വീസില്‍ ഇല്ലെങ്കിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഗവേഷകര്‍ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ അക്കാദമിക് കാര്യങ്ങളുടെ മറവിലാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയത്.
മേയ് 11-ാം തീയതി അധ്യാപകന്റെ വീട്ടിലെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. ഈ വിവരം പുറത്ത് പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
മേയ് 19-നാണ് സമാനരീതിയില്‍ മറ്റൊരു ഗവേഷക വിദ്യാര്‍ഥിനിക്കും ഇയാളിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും, ലൈംഗികാതിക്രമം നടത്തുകയും മോശമായി പെരുമാറുകയുമായിരുന്നു.
ഇതെല്ലാം ചെയ്യുന്നത് പഠനത്തിന്റെ ഭാഗമായാണെന്നും, എല്ലാം രഹസ്യമായിരിക്കണമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. അധ്യാപകന്റെ പെരുമാറ്റത്തില്‍ ഞെട്ടിയ തനിക്ക് കൈയും കാലും വിറച്ചെന്നും ഒന്നും പ്രതികരിക്കാന്‍ പറ്റിയില്ലെന്നും പരാതിക്കാരി മൊഴി നൽകി. പിന്നീട് പിറ്റേദിവസം ഭര്‍ത്താവിനെയും പഠനവകുപ്പിലെ അധ്യാപികയെയും അറിയിക്കുകയായിരുന്നു.
ഇതോടെയാണ് മുൻപ് അതിക്രമത്തിനിരയായ വിദ്യാര്‍ഥിനിയും തനിക്കുണ്ടായ ദുരനുഭവം പുറത്തുപറഞ്ഞത്. തുടര്‍ന്ന് വകുപ്പ് മേധാവി മുഖാന്തരം രജിസ്ട്രാര്‍ക്കും ഇവർ പരാതി നല്കി. സര്‍വകലാശാല രജിസ്ട്രാര്‍ കൈമാറിയ പരാതിയില്‍ വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം തേഞ്ഞിപ്പലം പോലീസ് കേസെടുക്കുകയായിരുന്നു.
എന്നാൽ സര്‍വകലാശാല കാമ്പസിനടുത്തുള്ള ഇയാളുടെ വീട്ടില്‍ രണ്ടുവട്ടം പോലീസ് സംഘം പോയപ്പോളും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കേസ് ആയതോടെ ഇയാള്‍ തിരുവനന്തപുരത്തേക്ക് പോയെന്നാണ് കരുതുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാകുമെന്നും തേഞ്ഞിപ്പലം എസ്.എച്ച്.ഒ. പറ