
ക്ഷീരകർഷകരെ ബാധിക്കും; കേരളത്തിൽ ‘നന്ദിനി’ ഔട്ട്ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സർക്കാർ
കേരളത്തിൽ ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നന്ദിനി പാൽ നേരിട്ട് വിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും.
സംസ്ഥാനത്ത് ‘നന്ദിനി’ പാൽ നേരിട്ട് വിൽക്കുന്നത് സഹകരണ തത്വങ്ങൾക്ക് എതിരാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. നിലവിൽ വിവിധ ഔട്ട്‍ലെറ്റുകൾ വഴി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ വിൽക്കുന്നുണ്ട്. പക്ഷെ ‘നന്ദിനി’ പാലിന്റെ നേരിട്ടുള്ള വിൽപന കേരളത്തിലെ ക്ഷീരകർഷകരെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഒരു ലിറ്റർ പാലിന് 50-60 രൂപയാണ് വില വരുന്നതെങ്കിൽ കർണാടയിൽ ഇത് 39 -40 രൂപ മാത്രമാണ്. അതുകൊണ്ട് തന്നെ കർണാടകയിൽ നിന്ന് പാൽ കേരളത്തിലേക്ക് കൊണ്ടുവന്നാൽ വളരെ വിലകുറച്ച് നൽകാനാകും. അത് മിൽമയുടെ പ്രചാരമിടിക്കുകയും കേരളത്തിലെ ക്ഷീര കർഷർക്ക് വലിയ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ.