
കാറും ബസും കൂട്ടിയിടിച്ച് തൃശ്ശൂരിൽ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂർ സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി ഐ വിൻസൻറ്.
ചാവക്കാട് ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം തൃശൂരിൽ ഒരു വിവാഹ ചടങ്ങിന് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തൃശൂരിൽ നിന്ന് വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന തരകൻസ് ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ശക്തിയിൽ കാറിന്റെ മുൻ ഭാഗം പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ കാറ് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. രണ്ട് പേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.