
എകെജി സെന്‍ററിനെതിരായ അക്രമം; അപലപിച്ച് എംഎം ഹസ്സന്‍
തിരുവനന്തപുരം: എകെജി സെന്‍ററിനെതിരായ അക്രമത്തെ ശക്തമായി അപലിപിക്കുന്നുവെന്നും. കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ശുദ്ധ അസംബദ്ധമാണെന്നും യുഡിഎഫ് കണ്‍വനീര്‍ എംഎം ഹസ്സന്‍. കോണ്‍ഗ്രസിനോ യുഡിഎഫിനോ ഈ അക്രമത്തില്‍ ഒരു പങ്കുമില്ല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. എകെജി സെന്‍ററിന് മുന്നില്‍ പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. ഒരു ഗേറ്റില്‍ സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നു. പ്രതിയെ കണ്ടുപിടിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. പോലീസ് അന്വേഷണം നടത്തി അക്രമിയെ കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടക്കാന്‍ ഇരിക്കെ അര്‍ധരാത്രി എകെജി സെന്‍ററിനുനേരെയുള്ള അക്രമത്തില്‍ ദുരൂഹതകളുണ്ട്. ഇത്തരമൊരു അക്രമം നടത്തി അതിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് തലയില്‍ കെട്ടിവെയ്ക്കാന്‍ ചില ഗൂഢശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. സിപിഎം നേതൃത്വം പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കാന്‍ പറഞ്ഞിട്ടും പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു.