
ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ കേസിൽ തുടർ നടപടി തടഞ്ഞ് ഹൈക്കോടതി
കൊച്ചി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരെ തുടർ നടപടി തടഞ്ഞ് ഹൈക്കോടതി . ഒരു മാസത്തേയ്ക്കാണ് തുടർ നടപടി ഹൈക്കോടതി തടഞ്ഞത്. കേസിൽ വ്യാഴാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്റെ നടപടി. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത കുറ്റപത്രമായതിനാൽ ഇത് റദ്ദാക്കണമെന്ന ആവശ്യമാണ് മന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.
ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയാണ് കുറ്റപത്രം സ്വീകരിച്ചുകൊണ്ടുള്ള തുടർനടപടികളിലേക്ക് മജീസ്ട്രേറ്റ് കോടതി പോയിരിക്കുന്നതെന്നുമാണ് ആന്റണി രാജുവിന്റെ വാദം.
തനിക്കെതിരേ അത്തരത്തിൽ കുറ്റം ചുമത്താൻ കഴിയില്ല. താൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയല്ലെന്നും ആന്റണി രാജുവിന്റെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ, കേസിൽ ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടു തേടിയിരുന്നു. നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്നുള്ള റിപ്പോർട്ടാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ തേടിയത്.
ഹർജി നിലനിൽക്കുമോയെന്ന നിയമപ്രശ്നത്തിൽ വിശദമായ വാദം കേൾക്കാനായാണ് ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടുതേടിയത്. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.